പ്രതിദിന യാത്രക്കാരുടെ പരിധി 10,000 ആക്കി കുവൈറ്റ്

കുവൈറ്റ്: ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം പ്രവേശിക്കാവുന്ന യാത്രക്കാരുടെ എണ്ണം 10,000 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണിത്.

പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമാക്കി ഉയര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി സഭായോഗത്തിന്റെ തീരുമാനം.

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള യാത്രാനുമതി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ആഗസ്ത് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നുവെങ്കിലും തീരുമാനം ഇതുവരെ നടപ്പിലായിരുന്നില്ല.

വിമാനത്താവളത്തിലെത്താവുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ഇതിനു കാരണം. ഇതുവരെ 7500 പേര്‍ക്ക് മാത്രമായിരുന്നു ഒരു ദിവസം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനാവുക. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു തന്നെ ഈ എണ്ണം മതിയാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി അനുവദിച്ചു കൊണ്ട് വിമാനത്തിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ല. ഇങ്ങനെ കുറഞ്ഞ യാത്രക്കാരുമായി വിമാനങ്ങള്‍ സര്‍വീസ് നടക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ പ്രതിദിന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചത്.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിമാനത്താവളത്തിലെത്താവുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത്. കൊവിഡിന്റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം അനുവദിച്ചിരുന്നത്.

പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു. യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പതിനായിരക്കണക്കിന് പ്രവാസികള്‍

കുവൈറ്റ് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക്ക/കോവിഷീല്‍ഡ്, മോഡേണ എന്നിവയുടെ രണ്ടു ഡോസുകളോ ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസോ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.

 

Top