സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മയക്കുമരുന്ന് പരിശോധന നടത്തണമെന്നാവശ്യവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാവണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗം രംഗത്തെത്തി. രാജ്യത്ത് മയക്കുമരുന്ന് കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എംപി ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചത്. ഇവര്‍ മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം വൈദ്യ പരിശോധനയിലൂടെ കണ്ടെത്തണമെന്നാണ് മുഹമ്മദ് അല്‍ സായര്‍ എംപിയുടെ ആവശ്യം.

സ്വദേശികളാണെങ്കില്‍ അവര്‍ ജോലിക്കു വേണ്ടിയോ വിവാഹിതരാകുന്നതിനു വേണ്ടിയോ അപേക്ഷ നല്‍കുന്ന സമയത്ത് അവരെ മയക്കു മരുന്ന് പരിശോധന്ക്ക് വിധേയരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളാണെങ്കില്‍ വിസ പുതുക്കുന്ന സമയത്ത് അവരെ പരിശോധിക്കണം. കുവൈറ്റിലെ 48 ലക്ഷത്തിലേറെ വരുന്ന ജനങ്ങളില്‍ 34 ലക്ഷവും വിദേശികളാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 17,000 മയക്കു മരുന്ന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞു അഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തോളം കേസുകളാണ് കുവൈറ്റില്‍ ഉണ്ടായത്. മയക്കുമരുന്ന് ഉപയോഗം, അവയുടെ വിതരണം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവായിരുന്നു കേസുകള്‍.

ഇത് കുറച്ചുകൊണ്ടുവരണമെങ്കില്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. മയക്കു മരുന്ന് ഉപയോഗത്തിന്റെ വ്യാപനം തടയുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗം കാരണം രാജ്യത്ത് 327 പേര്‍ മരണപ്പെട്ടതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Top