കുട്ടനാട് വായ്പാ തട്ടിപ്പ് ; ഫാ. തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം

കുട്ടനാട് : കുട്ടനാട്ടിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഫാ. തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുട്ടനാട് രാമങ്കരി കോടതിയാണ് ജാമ്യം നല്‍കിയത്. മറ്റു കേസുകളില്‍ ഇനി ഉള്‍പ്പെടരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും നിര്‍ദേശം നല്‍കി.

കേസില്‍ റിമാന്‍ഡിലായ ഫാദര്‍ പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ജില്ലാക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍.സി.പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണു ബാങ്ക് വായ്പ തട്ടിപ്പു നടന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണം തട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.

Top