കണ്ണൂര്‍ വധശ്രമങ്ങള്‍ കുമ്മനത്തിന്റെ തീരുമാനം, ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണം ; ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആയുധം താഴെ വെക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു ആര്‍എസ്എസ് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

ആക്രമണം തുടരുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇരിട്ടി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോകടര്‍ സുധീറിനെയും സിപിഐഎം പ്രവര്‍ത്തകനായ ശ്രീജിത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും, ഇരുവരുടെയും കൈകാലുകള്‍ മൃഗീയമായി വെട്ടി മുറിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരമെന്നും, അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍എസ്എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല, ചുവപ്പ് ഭീകരതയെന്ന പ്രചരണത്തിന്റെ മറപിടിച്ച് സിപിഐഎം പ്രവര്‍ത്തകരെ സംഘപരിവാര്‍ വ്യാപകമായി ആക്രമിക്കുകയാണെന്നും പി ജയരാജന്‍ ആരോപിച്ചു.

ആര്‍എസ്എസ് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളെ കോണ്‍ഗ്രസ്സും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണമെന്നും, കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top