ടിപി വധക്കേസ്: 20 മാസത്തില്‍ 15 പരോള്‍, കുഞ്ഞനന്തന്‍ 193 ദിവസം പുറത്ത്

kunju

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു 20 മാസത്തിനിടെ പരോള്‍ ലഭിച്ചത് 15 തവണ. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2016-2018 വരെയുള്ള കാലത്താണ് ഇത്രയും പരോള്‍ അനുവദിച്ചത്.

പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി വ്യക്തമാക്കിയിരുന്നു.

കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിലും കുഞ്ഞനന്തനെ നിലനിര്‍ത്തിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തിയാണ് ഇത്തവണത്തെ ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തത്.

2016 മേയില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണകളായി കുഞ്ഞനന്തനു 38 ദിവസമാണു പരോള്‍ നല്‍കിയത്. 2016-ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസമാണ്. 2017-ല്‍ ഇതു 98 ദിവസമായി.

ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ സര്‍ക്കാര്‍ അനുവദിച്ചത്.

Top