കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്ത് സിപിഎം – ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആര്‍എസ്എസ് നേതാവ് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞതോടെ വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പണ്ടും പലതരം പ്രതിഷേധങ്ങളും അഭിപ്രായ ഭിന്നതകളും തെരഞ്ഞെടുപ്പ് കാലത്തുണ്ടായിട്ടുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയ സജീവമായതോടെ പ്രതിഷേധം പരസ്യപ്പെടുത്താനുള്ള വഴികളും കൂടി. ഡാമേജ് കണ്ട്രോള്‍ ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടി വരും എന്നു മാത്രം. കളമശ്ശേരിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ തങ്ങളെ വന്നു കണ്ടു അതു പരിഹരിച്ചു. എല്ലാ പാര്‍ട്ടികളിലും പ്രശ്‌നമുണ്ടായെങ്കിലും അവ അതിവേഗം പരിഹരിച്ചത് ലീഗാണ്. ഇപ്രാവശ്യം ഇടതുപക്ഷത്ത് പോലും കാര്യമായ പ്രതിഷേധങ്ങള്‍ കണ്ടു. ഞങ്ങളുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇരിക്കൂറിലടക്കം അനാവശ്യ കൈകടത്തല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്ന് എ.കെ.ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ യുഡിഎഫിന്റെ സാധ്യത വര്‍ധിച്ചുവെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. വര്‍ഗ്ഗീയമായ രീതിയില്‍ പ്രചാരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ സിപിഎമ്മും ബിജെപിയും ചെയ്തത്. അതുകൊണ്ടാണ് തുടക്കത്തില്‍ അവര്‍ ലീഗിനെ ലക്ഷ്യം വച്ചത്.

മുസ്ലീം ലീഗിനെ ആക്രമിച്ചതിലും ഭൂരിപക്ഷ വികാരം ആളിക്കത്തിക്കുന്നതിലുമടക്കം എല്ലാ കാര്യത്തിലും ബിജെപിയും സിപിഎമ്മും അടക്കം വലിയ സഹകരണമുണ്ടായിരുന്നു. പക്ഷേ അതു ഫലം ചെയ്യില്ലെന്ന് കണ്ടപ്പോള്‍ അവര്‍ ഇപ്പോള്‍ അത്തരം പ്രചാരണം അവസാനിപ്പിച്ചിരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം അടഞ്ഞ അധ്യായമാണ്. വേങ്ങരയിലടക്കം അവര്‍ മുസ്ലീം ലീഗിനെതിരെ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top