വിവാഹപ്രായം 21 ആക്കാനുള്ള ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹ പ്രായം ഉയര്‍ത്താനുള്ള തീരുമാനം രാജ്യത്തെ ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണെന്ന നിരീക്ഷണമായിരുന്നു കുഞ്ഞാലിക്കുട്ടി മുന്നോട്ട് വച്ചത്. നിയമ നിര്‍മ്മാണം മുസ്‌ലിംങ്ങള്‍ക്ക് മാത്രമല്ല തിരിച്ചടിയാകുക. ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ് തീരുമാനം. ഇക്കാര്യത്തില്‍ മതം വിഷയമാക്കി എടുക്കേണ്ടതില്ല. നിയമവുമായി ബന്ധപ്പെട്ട് ദരിദ്ര വിഭാഗമാകെ ഭീതിയിലാണ്. അതില്‍ മത-ജാതി വ്യത്യാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

എല്ലാ നിയമങ്ങള്‍ കൊണ്ടുവരുമ്പോഴും ബിജെപിക്ക് രഹസ്യ അജണ്ടയുണ്ട്. വിവാഹപ്രായത്തിന്റെ കാര്യത്തിലും അജണ്ടയാണ് നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാനാവില്ല. കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ കൊണ്ടുവന്ന ബില്‍ വ്യക്തി സ്വാതന്ത്രത്തിന് എതിരാണ്.

സ്ത്രീ ശാക്തീകരണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വികസന ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ആ നീക്കത്തിന് പിന്നില്‍.

നിയമത്തിന് എതിരെ മുസ്ലിം ലീഗ് വ്യാപക പ്രചാരണം നടത്തും. നീക്കത്തിന് എതിരെ നിയമപരമായ നടപടികളും കൈക്കൊള്ളും. രാഷ്ട്രീയമായി എല്ലാ നിലക്കും എതിര്‍ക്കും മതേതര പാര്‍ട്ടികളുമായി ചേര്‍ന്നും പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Top