ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ‘കോവിഡ് അടുക്കളയില്‍’ ചാക്കോച്ചനും പ്രിയയും

കൊച്ചി: ഭാര്യയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം നല്‍കി നടന്‍ കുഞ്ചാക്കോ ബോബന്‍.
ലോക്ഡൗണില്‍ കുരുങ്ങി വിശന്നു വലഞ്ഞിരിക്കുന്ന ആയിരങ്ങള്‍ക്കു അന്നമേകാന്‍ സിനിമാ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തുന്ന ‘കോവിഡ് അടുക്കള’യില്‍ ഭാഗമാകാനാണ് താരം തീരുമാനിച്ചത്‌.

ഓരോ പൊതിച്ചോറ് കെട്ടുമ്പോഴും പ്രിയ ചാക്കോച്ചനോട് പറഞ്ഞു- ”ഇതിലും വലിയൊരു ജന്മദിന സമ്മാനം ലഭിക്കാനില്ല…”സമൂഹത്തിന് ചെയ്യേണ്ട കടമയെന്നാണ് കോവിഡ് കിച്ചണിലേക്കുള്ള വരവിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

”നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ഡൗണില്‍ കുടുങ്ങി എത്രയോ പേരാണ് ഭക്ഷണംകിട്ടാതെ നാട്ടില്‍ പട്ടിണി കിടക്കുന്നത്. ഈ സമയത്ത് നാടിന് തങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്യാനായിട്ടാണ് കോവിഡ് കിച്ചണിലേക്ക് വന്നത്. ജന്മദിനത്തില്‍ മറ്റു സമ്മാനമൊന്നും വേണ്ടെന്നും കോവിഡ് കിച്ചണില്‍ പോയി അല്പനേരമെങ്കിലും സഹായിക്കാമെന്നും പ്രിയ തന്നെയാണ് എന്നോടു പറഞ്ഞത്- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എറണാകുളത്ത് സിനിമാ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തുന്ന ‘കോവിഡ് അടുക്കള’ ഓരോ ദിനം ചെല്ലുന്തോറും ഹിറ്റില്‍നിന്ന് സൂപ്പര്‍ ഹിറ്റിലേക്കു കുതിക്കുകയാണ്. ഇപ്പോള്‍ ഈ കോവിഡ് അടുക്കളയില്‍ ഒരു ഭാഗമായിരിക്കുകയാണ് കുഞ്ചാക്കോ ബോബനും ഭാര്യ സുപ്രിയയും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസം 100 പേര്‍ക്കു ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാതാക്കളായ മഹാ സുബൈറും ആന്റോ ജോസഫും ആഷിഖ് ഉസ്മാനും ഇച്ചായീസ് മനുവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും നടന്‍ ജോജു ജോര്‍ജും ചേര്‍ന്ന് കോവിഡ് അടുക്കള തുടങ്ങിയത്.

കലൂരിലെ വീനസ് ലെയ്ന്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ സഹായം കൂടിയായതോടെ വളരെപ്പെട്ടെന്നാണ് കോവിഡ് അടുക്കള ഹിറ്റായത്. 100 പേര്‍ക്കായി തുടങ്ങിയ കിച്ചണില്‍നിന്ന് ഇപ്പോള്‍ വിതരണംചെയ്യുന്നത് 4000-ത്തോളം പേര്‍ക്കുള്ള ഭക്ഷണമാണ്.

ഉച്ചയ്ക്കുള്ള പൊതിയില്‍ ചോറും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുമ്പോള്‍ രാത്രിയിലെ പൊതിയില്‍ ചപ്പാത്തിയും കറിയുമാകും കൊടുക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണിയും ഉള്‍പ്പെടുത്തിയതോടെ സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കിച്ചണ്‍ സൂപ്പര്‍ ഹിറ്റായി. റെസിഡന്റ്‌സ് അസോസിയേഷനിലെ സ്ത്രീകള്‍ പല നേരത്തായി വന്നാണ് പച്ചക്കറിയും മറ്റും അരിഞ്ഞു കൊടുക്കുന്നത്. സുബൈറിന്റെ സഹോദരന്‍ ബഷീറിന്റെ കാറ്ററിങ് യൂണിറ്റിന്റെ സഹായത്തോടെയാണ് പാചകം. സുബൈറും സംഘവും തുടങ്ങിയ പദ്ധതിയിലേക്ക് താരങ്ങളും എത്താന്‍ തുടങ്ങി. നടന്മാരായ ആസിഫ് അലി, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരേഷ് കൃഷ്ണ, സാദിഖ് തുടങ്ങിയവരൊക്കെ കിച്ചണിലെത്തി സഹായിച്ചിരുന്നു.

Top