kummanam statement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി.

നരേന്ദ്രമോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ഗീതാ ഗോപിനാഥിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുന്നത് ഇടത് സാമ്പത്തിക നയങ്ങള്‍ കാലഹരണപ്പെട്ടെന്ന തിരിച്ചറിവു കൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തേപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്. സഹപ്രവര്‍ത്തകനില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ പുതിയ ഉപദേശകയെ വെക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നും കുമ്മനം ചോദിക്കുന്നു.

ആധുനിക കാലഘട്ടത്തിന് ചേരുന്ന തരത്തിലേക്ക് ചിന്തകളും നിലപാടുകളും മാറ്റാന്‍ തയ്യാറാണെന്ന പിണറായിയുടെ സമീപനം നല്ലത് തന്നെ. ഇത്രകാലം ഇടത് പക്ഷം പിന്തുടര്‍ന്നു വന്ന സാമ്പത്തിക നയങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുളളത്.

അതിവേഗം വളരുന്ന ലോകത്തിനും ഭാരതത്തിനും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിന് മാത്രമായി സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ നമുക്കും അതിനൊപ്പം ചേരേണ്ടി വരും. അതിന് ഗീതാ ഗോപിനാഥിനെപ്പോലെയുള്ളവരുടെ ഉപദേശങ്ങള്‍ സഹായകമാകുമെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ല.

ഭരണകക്ഷി ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന നിലപാട് ബി.ജെ.പിക്കില്ലെന്നും നാടിന് നന്മ ഉണ്ടാകാന്‍ സഹായകമായ നിലപാടുകള്‍ ആരു സ്വീകരിച്ചാലും അവര്‍ക്കൊപ്പമുണ്ടാകുമെന്നും കുമ്മനം പറഞ്ഞു.

പക്ഷേ അപ്പോഴും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ മറ പിടിച്ച് നാടിന്റെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും കുത്തകകള്‍ ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം. ഗീതാ ഗോപിനാഥ് നല്‍കുന്ന ഉപദേശങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം.

നാടിന് നന്മയുണ്ടാക്കുന്ന ഉപദേശങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം. ലോകത്തിലെ ഏറ്റവും നല്ല ഉപദേശങ്ങള്‍ കിട്ടുന്ന ആളായി നമ്മുടെ മുഖ്യമന്ത്രി മാറട്ടെ എന്ന് ആശംസിക്കുന്നു.

ആ ഉപദേശങ്ങള്‍ ജനാധിപത്യം പുലരാന്‍ സാമൂഹ്യ രംഗത്തും ഉപയോഗിക്കണം. രാഷ്ട്രീയ എതിരാളികള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കാനും പിണറായി വിജയന്‍ തയ്യാറായാല്‍ കേരളത്തിന്റെ പുരോഗതി സാധ്യമാകും.

അതിന് ബി.ജെ.പിയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കുമ്മനം സാമൂഹിക മാദ്ധ്യമത്തില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു

Top