കോടിയേരിയുടെ പ്രസ്താവന രാജ്യദ്രോഹം, ചൈനയിലേക്ക് പോകണമെന്ന് കുമ്മനം

kummanam rajashekaran

തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആയുധമാക്കി ബി.ജെ.പി.

രാജ്യദ്രോഹ നിലപാടാണ് കോടിയേരി സ്വീകരിച്ചതെന്നും മാതൃരാജ്യത്തോട് സ്‌നേഹമില്ലങ്കില്‍ ചൈനയിലേക്ക് പോകുന്നതാണ് നല്ലതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുറന്നടിച്ചു.

ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണമെന്നും ദേശവിരുദ്ധ ശക്തികള്‍ക്ക് കുട പിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണമെന്നും ചൈനാ ഭക്തന്‍മാരായ കോടിയേരിയെപ്പോലുള്ളവര്‍ക്ക് അതാണ് നല്ലതെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണ്. രാജ്യം പാക്കിസ്ഥാനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രുരാജ്യത്തിനു വേണ്ടി സംസാരിക്കുന്നത്. 1962 ലെ ഇന്ത്യ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം, അന്നുതന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിനു ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയതെന്നു കുമ്മനം പറഞ്ഞു. അകത്തുനിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചതു പോലും അതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചോറിങ്ങും കൂറങ്ങുമെന്ന നിലപാട് ഇത്രകാലമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ചില്ലെന്ന് ഇതോടെ വ്യക്തമായി. രാജ്യത്തിനു വേണ്ടി പോരാടി മരിച്ച വീരസൈനികരെ കോടിയേരി അവഹേളിക്കുകയാണ്. നേരത്തേ സൈനികരുടെ ധാര്‍മികതയെ ചോദ്യം ചെയ്തും കോടിയേരി രംഗത്തെത്തിയിരുന്നു.

ഏകാധിപത്യ രാജ്യങ്ങളായ ഉത്തര കൊറിയയെയും ചൈനയെയും കോടിയേരിയും പിണറായി വിജയനും പ്രകീര്‍ത്തിക്കുന്നത് ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്തതിനാലാണ്. സ്വേച്ഛാധിപതികളെ ആദര്‍ശ പുരുഷന്‍മാരായി കാണുന്ന ഈ നേതാക്കള്‍ വോട്ടിനു വേണ്ടിയാണ് കപടവേഷം അണിയുന്നതെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

Top