രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവ് ആഗ്രഹിച്ചിരുന്നു: കുമ്മനം രാജശേഖരന്‍

kummanam

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ ആലോചിച്ചിരുന്നതാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോവുകയായിരുന്നെന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും തന്റെ സാന്നിധ്യം കേരളത്തില്‍ ഉണ്ടാകണമെന്നായിരുന്നു പാര്‍ട്ടിയുടെ താല്‍പര്യമെന്നും ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായായി തിരുവനന്തപുരത്ത് മത്സരിക്കും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രിയാണ്.

തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു. സംഘടനാ തലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും കുമ്മനം സംസ്ഥാന നേതാക്കളുമായി സംസാരിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് കുമ്മനത്തിന്റെ മടങ്ങി വരവ് സാധ്യമായത്.

കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ആര്‍എസ്എസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ബിജെപിയ്ക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരത്തേതെന്നും ഏറ്റവും സാധ്യത കുമ്മനത്തിനാണെന്നുമാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

Top