മെട്രോയില്‍ യാത്ര ചെയ്തത് ക്ഷണം ലഭിച്ചിട്ടെന്ന് കുമ്മനം ; തങ്ങള്‍ക്ക് അറിവില്ലെന്ന് കെഎംആര്‍എല്‍

തിരുവനന്തപുരം: രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുത്, സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് താനും പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയത്. നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ഞാനുണ്ടായിരുന്നു. ഈ സമയത്ത് കേരള പൊലീസോ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിയോടൊപ്പം കയറിയതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിവോടെ ആയിരിക്കാം കുമ്മനം രാജശേഖരന്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകള്‍ നടന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് വിവിഐപി ഗേറ്റിലൂടെയാണ് കുമ്മനം വേദിയിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചും തങ്ങള്‍ക്ക് വ്യക്തതയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് ഇത് സംബന്ധിച്ച് വിവരങ്ങളുണ്ടായേക്കാമെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി.

Top