മാധ്യമ വിചാരണയും നുണ പ്രചാരണവും ബിജെപിയെ നശിപ്പിക്കാനെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികള്‍ നടത്തുന്ന മാധ്യമ വിചാരണയും, നുണ പ്രചാരണവും പാര്‍ട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടു കൂടിയിട്ടുള്ളതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ധാര്‍മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ജന മനസാക്ഷി ഉണരുമെന്നതില്‍ സംശയിക്കേണ്ടതില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി കെട്ടിച്ചമച്ച ഈ കഥകള്‍ക്ക് ഒട്ടും ആയുസുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും തുറന്ന് കാണിച്ചുകൊണ്ടാണ്. ഇതേത്തുടര്‍ന്ന് വളര്‍ന്നുവരുന്ന ജനശക്തിയെ പരാജയപ്പെടുത്തേണ്ടത് ഈ രണ്ട് മുന്നണികളുടേയും ആവശ്യമായി വന്നു. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിലൂടെ പരസ്പരം സഹായിച്ചും അടവുനയങ്ങള്‍ പ്രയോഗിച്ചും എന്‍ഡിഎ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട.

തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഓക്‌സിജന്‍-വാക്‌സീന്‍ വിതരണം തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചും തെറ്റിധരിപ്പിച്ചും അവര്‍ സംയുക്ത പ്രചാരണം നടത്തുകയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ പച്ച നുണകളാണ് പ്രചരിപ്പിച്ചത്. ഈ കാര്യങ്ങളിലെല്ലാം നിയമസഭയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തോളോട് ചേര്‍ന്ന് പ്രമേയം പാസാക്കി. ഇത്തരത്തില്‍ എന്തിനുമേതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവര്‍ത്തന അജണ്ടയായി മാറിയിരിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

കുഴല്‍പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് – സിപിഎം കക്ഷികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചാരണവും വേട്ടയാടലും എല്ലാ സീമകളും ലംഘിച്ചു കഴിഞ്ഞു. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അധികാരശക്തി ഉപയോഗിച്ച് നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി പക തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top