ഡിസംബര്‍ 25ന് ഭാര്യക്കും അമ്മയ്ക്കും കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി

ഇസ്ലാമാബാദ് : പാക്ക് ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ഡിസംബര്‍ 25ന് ഭാര്യക്കും അമ്മയ്ക്കും കാണാം.

പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജാദവിന് കുടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി കഴിഞ്ഞ ജൂലൈ മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ജാദവിന്റെ അമ്മ വിസ അപേക്ഷയും നല്‍കി.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് കത്തും അയച്ചെങ്കിലും പാകിസ്താന്‍ പ്രതികരിച്ചിരുന്നില്ല.

കുല്‍ഭൂഷണ്‍ ജാദവ് ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നത്.

ബലൂചിസ്താനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.

Top