കുല്‍ഭൂഷണ്‍ ജാദവ് കേസ് ; പുതിയ അഭിഭാഷക സംഘവുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് മറികടക്കാന്‍ പാക്കിസ്ഥാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സംഘത്തെതന്നെ പുതിയതായി നിയോഗിച്ചു.

പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ അഭിഭാഷകര്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സര്‍താജ് അസീസ് പറഞ്ഞു. ഇനി കേസ് കൈകാര്യംചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുല്‍ഭൂഷണ്‍ കേസിലെ ഉത്തരവ് ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഇന്നലെ പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ജാദവ് കേസില്‍ ഇന്ത്യ കോടതിയില്‍ യഥാര്‍ഥ വസ്തുത മറച്ചുവച്ചതായി പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ജാദവ് ഇന്ത്യന്‍ ചാരനാണെന്നു തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കുല്‍ഭൂഷണ്‍ യാദവിന്റെവധശിക്ഷക്കെതിരെയുള്ള ഇന്ത്യന്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ട് അന്താരാഷ്ട്രക്കോടതി വിധി പ്രസ്താവിച്ചത് . കുല്‍ഭൂഷണിന്റെ വധശിക്ഷ അന്തിമ വിധി വരുന്നത് വരെ തടഞ്ഞു കൊണ്ടായിരുന്നു വിധി.

Top