കുടുംബശ്രീയിലൂടെ വന്‍ തുക പലിശ രഹിത വായ്പയായി വിതരണം ചെയ്‌തെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കുടുംബശ്രീയിലൂടെ 3700 കോടിയില്‍ അധികം രൂപയുടെ പലിശരഹിത വായ്പ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍. പ്രളയകാലത്തും കോവിഡ് കാലത്തുമായിട്ടാണ് വായ്പ നല്‍കിയിരിക്കുന്നത്. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും ഒമ്പത് ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാന്‍ തയാറായി. പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

2,02,789 പേര്‍ക്ക് 1794. 02 കോടി രൂപയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍. കെ. എല്‍.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പലിശ കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. കോവിഡ് കാലത്ത് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു.

23,98,130 കുടുംബശ്രീ അംഗങ്ങള്‍ക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നല്‍കിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗണ്‍ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങള്‍ ഈ വായ്പ സ്വീകരിച്ചു. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിതെന്ന് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓഖി, നിപ, 2018 – 2019 ലെ പ്രളയം, കോവിഡ് എന്നിങ്ങനെ വലിയ ദുരന്തങ്ങളാണ് കഴിഞ്ഞ നാലര വർഷത്തിനിടെ കേരളം നേരിട്ടത്. ഓരോ ദുരന്തവും സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും ഈ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. ദുരന്തവേളകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും ഇല്ലാതാവുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. വരുമാനം ഇല്ലാതാവുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുകയും പലരേയും കടക്കെണിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളും കുട്ടികളുമാവും ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടേണ്ടി വരിക.
ദുരന്തങ്ങളെ നേരിടുന്ന അവസരത്തിൽ പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആവശ്യം ഒരു വരുമാനം ഉണ്ടാവുക എന്നതാണ്. വരുമാന മാർഗം അടയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിൽ താൽക്കാലിക ആശ്വാസം നൽകുക എന്നത് പ്രധാനമാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഇന്ത്യയിൽ ആദ്യമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്ന നയം കേരളം സ്വീകരിച്ചത്. സർക്കാരിന്റെ മാതൃകാപരമായ ഈ നയത്തെക്കുറിച്ചാണ് ഇന്ന് വിശദമാക്കുന്നത്.
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സർക്കാർ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ പലിശ രഹിത വായ്പ നൽകുന്നതാണ് ഈ പദ്ധതി. ഏറ്റവും സാധാരണക്കാരാണ് കുടുംബശ്രീ അംഗങ്ങൾ. സർക്കാരിന്റെ ഈ നടപടി അവർക്ക് ദുരന്തവേളയിൽ പകർന്ന ആശ്വാസം ചെറുതല്ല. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് കുടുംബശ്രീയിൽ ചേർന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്.
കൃത്യമായി വായ്പാതുക തിരിച്ചടയ്ക്കാനുള്ള കുടുംബശ്രീയുടെ മികവു കൂടി കണക്കിലെടുത്താണ് ബാങ്കുകൾ വായ്പ നൽകാൻ തയ്യാറായത്. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വായ്പ നൽകാൻ തയാറായി. ഈ 9 ശതമാനം പലിശ പൂർണമായും സർക്കാർ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. 2,02,789 പേർക്ക് 1794. 02 കോടി രൂപയാണ് റിസർജന്റ് കേരള ലോൺ സ്‌കീം (ആർ. കെ. എൽ.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വർഷത്തെ പലിശ കുടുംബശ്രീയ്ക്ക് സർക്കാർ നൽകുകയും ചെയ്തു.
കോവിഡ് എന്ന മഹാമാരിയെ നേരിട്ടപ്പോൾ ഒരിക്കൽ കൂടി സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചു. 23,98,130 കുടുംബശ്രീ അംഗങ്ങൾക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നൽകിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങൾ ഈ വായ്പ സ്വീകരിച്ചു. ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി വലിയ മാത്യകയായി മാറിയിരിക്കുകയാണ്. ദുരന്ത കാലത്തും സാധാരണ മനുഷ്യരെ കൈപിടിച്ചുയർത്തുന്ന സർക്കാരാണ് കേരളത്തിലേത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.
Top