ഇന്ത്യയില്‍ 2020ല്‍ ‘ഹസ്‌ക്‌വര്‍ണ’ ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ പദ്ധതിയുമായി ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മ്മാതാക്കളായ കെ ടി എം.
ഇതിനു മുന്നോടിയായി 2019 അവസാനത്തോടെ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചക്കന്‍ ശാലയില്‍ ‘ഹസ്‌ക്‌വര്‍ണ’ ബൈക്കുകളുടെ ഉല്‍പ്പാദനം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
‘ഹസ്‌ക്‌വര്‍ണ’ ബ്രാന്‍ഡ് കൂടിയെത്തുന്നതോടെ ഉല്‍പ്പാദനശേഷി രണ്ടു ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കെ ടി എമ്മിനു പദ്ധതിയുണ്ട്.
നിലവില്‍ ഓസ്‌ട്രേലിയയിലാണു ഹസ്‌ക്‌വര്‍ണ ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 40,000 യൂണിറ്റ് വില്‍പ്പനയാണ് കെ ടി എം ഇന്ത്യയില്‍ നേടിയത്. അതേസമയം ഈ വര്‍ഷം വില്‍പ്പന അരലക്ഷം പിന്നിടുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.
ഇതോടെ ആഗോളതലത്തില്‍ കെ ടി എമ്മിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറും.
ഘാന, ഉഗാണ്ട, എത്തിയോപ്യ തുടങ്ങിയ വിപണികളാണു കമ്പനിയുടെ പരിഗണനയിലുള്ളത്.
വരുംവര്‍ഷങ്ങളില്‍ ഇറാനിലും ബജാജിന്റെ സഹകരണത്തോടെ കെ ടി എം ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു കെ ടി എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ‘സ്റ്റെഫാൻ പിയറര്‍’ സൂചിപ്പിച്ചു.
നിലവില്‍ നേപ്പാള്‍, ശ്രീലങ്ക, ഇന്തൊനേഷ്യ തുടങ്ങിയ വിപണികളിലാണു ബജാജിന്റെ പിന്തുണയോടെ ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.
ബജാജ് ഓട്ടോയും കെ ടി എമ്മുമായുള്ള തന്ത്രപരമായ സഖ്യം 10 വര്‍ഷം പിന്നിടുമ്പോള്‍ ‘ഡ്യൂക്ക് 125’, ‘ഡ്യൂക്ക് 390’, ‘ആര്‍ സി 125’, ‘ആര്‍ സി 390’ എന്നീ മോഡലുകളാണ് ചക്കന്‍ ശാലയില്‍ നിര്‍മിക്കുന്നത്.