‘ഏത് ഭാഷ സംസാരിക്കണമെന്നതില്‍ നിബന്ധന വയ്ക്കുന്നത് അവകാശങ്ങള്‍ക്കുനേരയുള്ള കടന്നുകയറ്റമാണ്’: അമിത് ഷാക്കെതിരെ കെടിആര്‍

ഹൈദരാബാദ്: ഹിന്ദി ഭാഷയോടുള്ള അമിത സ്‌നേഹം ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെടിആറിന്റെ മകനുമായ കെടി രാമറാവു. ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനക്കെതിരെയാണ് കെടി രാമറാവു വിമര്‍ശനമുയര്‍ത്തിയത്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ നിരവധി സംസ്ഥാനങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന യഥാര്‍ഥ വസുദേവ കുടുംബമാണെന്നും കെടി രാമറാവു പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഏത് ഭാഷയില്‍ സംസാരിക്കണം, എന്തുകഴിക്കണം എന്തുധരിക്കണം, എന്തു പ്രാര്‍ത്ഥിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ സ്വതന്ത്ര്യമുണ്ട്. ഏത് ഭാഷ സംസാരിക്കണമെന്നതില്‍ നിബന്ധന വയ്ക്കുന്നത് അവകാശങ്ങള്‍ക്കുനേരയുള്ള കടന്നുകയറ്റമാണ് അത്തരം നീക്കങ്ങള്‍ ബിജെപിക്ക് തിരിച്ചടിക്കുമെന്നും രാമറാവു അഭിപ്രായപ്പെട്ടു.

ആദ്യം ഇന്ത്യക്കാരനാണെന്നും പിന്നീടാണ് തെലങ്കാനക്കാരനാകുന്നതെന്നും കെടിആര്‍ പറഞ്ഞു. ഇംഗ്ലീഷ് പൊതു ഭാഷയായി ഉപയോഗിക്കുന്നതിന്നു പകരം ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയായി മാറ്റണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നത്. ഇതിനിടെയാണ് കെടിആര്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവരുന്നത്.

Top