മുഈനലിക്ക് ചുമതല നല്‍കിയെന്ന് തെളിയിക്കുന്ന കത്ത് പുറത്തുവിട്ട് കെടി ജലീല്‍

കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളെ ചന്ദ്രികയിലെ പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയെന്ന് തെളിയിക്കുന്ന കത്ത് പുറത്തുവിട്ട് കെടി ജലീല്‍. മുഈന്‍ അലി തങ്ങളെ പ്രശ്‌നപരിഹാരത്തിന് ആരും ഏല്‍പ്പിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജലീല്‍ കത്ത് പുറത്തുവിട്ടത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വന്തം കൈപടയില്‍ എഴുതിയ കത്താണ് ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ കോഴിക്കോട് ലീഗാഫീസില്‍ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങള്‍ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്.

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏല്‍പിക്കാതെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് എന്നാണ്.

മുഈനലി തങ്ങളെ കേട്ടാല്‍ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല.

ഈ സാഹചര്യത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകന്‍ മുഈനലി തങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണം.

Top