ജസ്റ്റിസ് സിറിയക് ജോസഫിനെ വിമര്‍ശിച്ച് വീണ്ടും കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണം തുടര്‍ന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. ജാന്‍സി ജെയിംസിന്റെ മകളെ ജഡ്ജിയാക്കാന്‍ സിറിയക് ജോസഫ് ശ്രമിക്കുന്നു. സിറിയക് ജോസഫിന്റെ സഹോദര പുത്രിയാണ് തുഷാര ജെയിംസ്. ആരോ രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്നോ, ഡല്‍ഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാന്‍ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ്

ആശാന്‍ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തില്‍ മേലില്‍ ഉണ്ടാവരുത്. പദവി നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തത് കൊണ്ടാവണം ബോബെയില്‍ നിന്ന് സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ കേട്ടു. ആരോ രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്നോ ഡല്‍ഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാന്‍ പോകുന്നത്. സൂക്ഷിക്കുക. ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ചെയ്ത പ്രസംഗം അര്‍ത്ഥവത്താക്കുന്നതാണ് സംഭവങ്ങള്‍. പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.

അതേസമയം കെ.ടി ജലീലിനെതിരെ സിറോ മലബാര്‍ സഭ അല്‍മായ ഫോറം രംഗത്തെത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമര്‍ശനം. മന്ത്രിപ്പണി കളഞ്ഞതിന്റെ പകയാണ് ജലീലിന്. വര്‍ഗീയ കാര്‍ഡിറക്കി കളിക്കാനാണ് ജലീലിന്റെ ശ്രമം. ഇക്കാര്യത്തില്‍ സി പി എമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാര്‍ സഭ അല്‍മായ ഫോറം ആവശ്യപ്പെട്ടു.

 

 

 

Top