പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവര്‍ പാതാളത്തിലായെന്ന് ജലീല്‍

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണത്തെ പ്രകീര്‍ത്തിച്ച് മുന്‍മന്ത്രി കെ.ടി ജലീല്‍. മുസ്ലിം സമുദായത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായ തീവ്രവാദ ചിന്തയുള്ളവരുടെ അഭിപ്രായങ്ങള്‍ മൊത്തം സമുദായത്തിന്റെ ചെലവില്‍ വേണ്ടെന്ന ജിഫ്രി തങ്ങളുടെ അഭിപ്രായം പ്രസക്തമാണെന്ന് കെടി ജലീല്‍ വ്യക്തമാക്കി. പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവര്‍ പാതാളത്തിലായെന്ന തലക്കെട്ടോടെയായിരുന്നു കെടി ജലീലിന്റെ കുറിപ്പ്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പിണറായിക്കെതിരെ ചാകര പ്രതീക്ഷിച്ചവർ പാതാളത്തിലായി.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പത്രസമ്മേളനം മുഴുവൻ കണ്ടു. പത്ര പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അൽഭുതപ്പെടുത്തി. സമസ്തയെന്ന പണ്ഡിത സഭയുടെ അമരക്കാരനാകാൻ എല്ലാ അർത്ഥത്തിലും അർഹനാണ് ജിഫ്രി തങ്ങളെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ അളന്ന് മുറിച്ചുള്ള വാക്കുകൾ. അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ ഉതകുന്ന മറുപടി പ്രതീക്ഷിച്ചവരെ സമസ്തയുടെ അദ്ധ്യക്ഷൻ വല്ലാതെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് സംസാരിച്ച അദ്ദേഹം സഹകരണ മന്ത്രി നടത്തിയ പ്രസ്താവനയിലെ ഒരു വാചകത്തോടുള്ള തൻ്റെ അതൃപ്തി മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു.

വിവിധ മതസമുദായങ്ങൾ തമ്മിൽ വല്ല പ്രശ്നങ്ങളുമുണ്ടാകുമ്പോൾ സർക്കാരല്ലേ പരിഹാരത്തിന് മുൻകയ്യെടുക്കേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടി കെ.പി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ളവരുടെ കണ്ണു തള്ളിച്ചിട്ടുണ്ടാകും. മുമ്പും വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായപ്പോൾ ഇടപെട്ട് തീർത്തത് സർക്കാരല്ലല്ലോ എന്ന അദ്ദേഹത്തിൻ്റെ മറു ചോദ്യം ക്ലാസ്സിക്ക് ഉത്തരമായി. ബാബരി മസ്ജിദ് തകർത്ത കാലത്തെ സംഭവങ്ങൾ, തളിക്ഷേത്ര വിവാദങ്ങൾ തുടങ്ങി സർക്കാർ ഇടപെടലില്ലാതെ സമുദായ നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിച്ച കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ടുള്ള തങ്ങളുടെ പ്രതികരണം അടുത്ത കാലത്തൊന്നും മറക്കില്ല.

മുസ്ലിം സമുദായത്തിലെ ന്യൂനാൽ ന്യൂനപക്ഷമായ തീവ്രവാദ ചിന്തയുള്ളവരുടെ അഭിപ്രായങ്ങൾ മൊത്തം സമുദായത്തിൻ്റെ ചെലവിൽ വേണ്ടെന്ന ജിഫ്രി തങ്ങളുടെ അഭിപ്രായം പ്രസക്തമാണ്. ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റൽ വിശ്വസിയുടെ ചുമതലയാണെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരുപാട് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും.

സഹോദര മതസ്ഥരെ വേദനിപ്പിക്കാതെയും നോവിക്കാതെയും ആശയങ്ങൾ പ്രകടിപ്പിക്കാനാണ് മത പണ്ഡിതൻമാർ ശ്രമിക്കേണ്ടത് എന്ന ജിഫ്രി തങ്ങളുടെ ഓർമ്മപ്പെടുത്തൽ എല്ലാവരും മുഖവിലക്കെടുക്കേണ്ടതാണ്. പ്രേമിച്ചോ ലഹരി വസ്തുക്കൾ നൽകിയോ ഇസ്ലാമിലേക്ക് ആളെക്കൂട്ടേണ്ട ചുമതല ഇസ്ലാം ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും അവ മതപരമായിത്തന്നെ നിഷിദ്ധമാണെന്നുമുള്ള അദ്ദേഹത്തിൻ്റെ സുചിന്തിത അഭിപ്രായം ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രണയ വിവാഹങ്ങളെ ഒരു മതത്തിൻ്റെയും കണക്കു പുസ്തകത്തിൽ ചേർക്കേണ്ടതില്ലെന്ന അദ്ദേഹത്തിൻ്റെ നിരീക്ഷണം ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്തും. തീവ്രവാദ മനസ്സുള്ളവർ നുഴഞ്ഞു കയറി മുസ്ലിം സമൂഹത്തിൻ്റെ പൊതു അഭിപ്രായമെന്ന രൂപേണ നടത്തുന്ന പ്രഖ്യാപനങ്ങൾ സൂക്ഷിക്കണമെന്ന് വരികൾക്കിടയിലൂടെ അദ്ദേഹം നൽകിയ മുന്നറിയിപ്പ് വിസ്മരിക്കാവതല്ല. നമ്മുടെ സാമൂഹ്യ പരിസരത്ത് പതുങ്ങി നിൽക്കുന്ന മതരാഷ്ട്ര വാദികളുടെ തനിനിറം വെളിവാക്കുന്നതാണ് വ്യങ്ങ്യമായ ആ വിലയിരുത്തൽ.

തീവ്രവാദ ചിന്തയിലേക്ക് പുതു തലമുറയെ ആകർഷിക്കാൻ പദ്ധതിയിട്ട് പ്രവർത്തിക്കുന്നവരെ പ്രതിരോധിക്കണമെന്ന സി.പി.എം നിലപാട് മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ലേ എന്ന ചോദ്യത്തോടുള്ള ജിഫ്രി തങ്ങളുടെ പ്രതികരണം ചോദ്യകർത്താവിൻ്റെ വായടപ്പിക്കുന്നതായി. അങ്ങിനെ തനിക്ക് തോന്നിയിട്ടില്ലെന്നും എല്ലാ തരം തീവ്രവാദത്തെയും ഉദ്ദേശിച്ചാണ് അതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. വീണ്ടും അതേ ചോദ്യം ആവർത്തിച്ചപ്പോൾ പ്രസ്തുത വാചകം ഒരാവർത്തി കൂടി വായിക്കാനും അതിൽ മുസ്ലിമെന്നോ ജിഹാദെന്നോ ഉള്ള വാക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് തങ്ങൾ പറഞ്ഞത്.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാവിൻ തുമ്പിൽ നിന്ന് പിണറായിക്കെതിരെയും LDF സർക്കാറിനെതിരെയും ചാകര പ്രതീക്ഷിച്ചവരെ നിരാശയുടെ പാതാളത്തിൽ താഴ്ത്തിയാണ് പത്രസമ്മേളനം അവസാനിച്ചത്. ലീഗ് നേതാക്കൻമാർ ജിഫ്രി തങ്ങളുടെ അടുത്ത് പോയി ഒരു ട്രൈനിംഗ് പ്രോഗ്രാമിൽ പങ്കെടുത്താൽ ഭാവിയിൽ പത്രസമ്മേളനം നടത്തുമ്പോൾ ഉപകാരപ്പെടുമെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.

 

Top