കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ തുറന്നടിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ജലീല്‍ ലീഗിനു ജമാഅത്തെ ഇസ്ലാമിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജന്‍മഭൂമിയും ചന്ദ്രികയും പിന്നെ മാധ്യമവും
……………………………….
തലേദിവസം (18.10.20) ‘ജന്മഭൂമിയില്‍’വന്ന മുന്‍പേജ് വാര്‍ത്ത ഏതാണ്ടങ്ങിനെതന്നെ പിറ്റേദിവസം ‘ചന്ദ്രിക'(19.10.20) യുടെ മുന്‍പേജ് വാര്‍ത്തയായും വരുന്നത് പുതിയ സാഹചര്യത്തില്‍ വലിയ അല്‍ഭുതമുള്ള കാര്യമല്ല. എന്നെ സംബന്ധിക്കുന്ന വാര്‍ത്തകളില്‍ സമാന സ്വഭാവം വഴിത്തിരിവു പത്രമായ ‘മാധ്യമ’വും അനുവര്‍ത്തിക്കുന്നത് വായനക്കാര്‍ മറന്നുകാണാന്‍ ഇടയില്ല.
ഇവരോടൊക്കെ ഒന്നേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ കണ്ടുശീലിച്ച നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസില്‍ തൂക്കാന്‍ ഒരുമ്പെട്ടാല്‍ നിരാശമാത്രമേ ബാക്കിയാകൂ. അന്യന്റെ കീശയിലെ പണം കണ്ട്, മതത്തിന്റെ പേരും പറഞ്ഞ് സ്ഥാപനങ്ങള്‍ നടത്തിയും ബിസിനസ്സുകള്‍ സംഘടിപ്പിച്ചും ആര്‍ഭാടജീവിതം നയിക്കുന്ന ലീഗ് – ബി.ജെ.പി – ജമാഅത്തെ ഇസ്ലാമി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് കരുതാന്‍ ന്യായമായും ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. പക്ഷെ ആ ഗണത്തില്‍ ഇടതുപക്ഷത്തുള്ളവരെക്കൂട്ടിയാല്‍ നിങ്ങള്‍ അബദ്ധത്തില്‍ ചാടുകയേ ഉള്ളൂ.
എന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തെന്നും അതില്‍ ചില നിര്‍ണ്ണായക വിവരങ്ങളുണ്ടെന്നുമൊക്കെയാണല്ലോ പ്രചരണം. ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്റെ ആത്മധൈര്യം. കൂടെയുള്ളവരുടെ ഫോണ്‍ ഉപയോഗിച്ച് അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ UDF സര്‍ക്കാരില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഈ സര്‍ക്കാരില്‍ അത്തരക്കാരുണ്ടാകുമെന്ന പൂതി മനസ്സില്‍ വെച്ചാല്‍മതി. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന സ്ഥാപനങ്ങളുടെ എക്കൗണ്ട് നമ്പറുകളിലേക്ക് വഴിയേ പോകുന്നവന്‍ ഒന്നെത്തിനോക്കിയാല്‍ ഉരിഞ്ഞു വീഴുന്നതേയുള്ളൂ അക്കൂട്ടരുടെ പകല്‍മാന്യതയുടെ മൂടുപടം.
എല്ലാ ഇലക്ട്രോണിക് തെളിവുകളും അന്വേഷണ ഏജന്‍സികളുടെ കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഭയലേശമന്യേ ഒരു മാധ്യമ മുതലാളിയുടെ മുന്നിലും കൈകൂപ്പി യാചിക്കാതെ, സധൈര്യം മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒരണുമണിത്തൂക്കം തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യം കൊണ്ടുതന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും വേരുകള്‍ തേടിയുള്ള ഏതൊരാളുടെയും അന്വേഷണയാത്ര ചെന്നെത്തുക ലീഗ് – ജമാഅത്തെ ഇസ്ലാമി – ബി.ജെ.പി നേതാക്കളുടെ വീട്ടുമുറ്റത്തും അവര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ അകത്തളങ്ങളിലുമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്? കൂടുതല്‍ പറയിപ്പിക്കാതിരുന്നാല്‍ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു.
ഞാന്‍ ലീഗിലുണ്ടായിരുന്ന കാലത്ത് അഥവാ എല്ലാ തട്ടിപ്പും വെട്ടിപ്പും പറ്റിപ്പും ഹലാലാക്കപ്പെട്ട (അനുവദനീയമാക്കപ്പെട്ട) കാലത്ത് കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരഞ്ചുപൈസയുടെ ക്രമക്കേട് ഞാന്‍ നടത്തിയതായി കണ്ടെത്താനായിട്ടില്ല. എന്നിട്ടല്ലേ വി. മുരളീധരന്റെയും സുരേന്ദ്രന്റെയും ബൈനോക്കുലര്‍ വെച്ചുള്ള ഇപ്പോഴത്തെ നോട്ടം? എനിക്കെതിരെ നുണക്കഥകള്‍ പടച്ചുവിടുന്നതിനു പകരം, ചന്ദ്രികയിലെ ജീവനക്കാര്‍ക്ക് പണിയെടുത്ത വകയില്‍ കൊടുക്കാനുള്ള ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കാനല്ലേ ലീഗ് നേതൃത്വം മിനക്കെടേണ്ടത്?
‘മാധ്യമ’വും തഥൈവ.
ഞാന്‍ സമര്‍പ്പിച്ച അക്കൗണ്ട് ഡീറ്റെയില്‍സും എന്റെയും ഞാനുമായി ബന്ധപ്പെട്ടവരുടെയും ടെലഫോണ്‍ വിശദാംശങ്ങളും ഏതന്വേഷണ ഏജന്‍സികള്‍ക്കും മുടിനാരിഴകീറി പരിശോധിക്കാം. അതിനുള്ള സമ്മതം, ആയിരംവട്ടം, നേരത്തെതന്നെ നല്‍കിയിട്ടുള്ളതാണ്. അതൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. ‘മേപ്പുര ഇല്ലാത്തവനെന്തു തീപ്പൊരി?’ (ഇന്നലത്തെ ജന്‍മഭൂമിയുടെയും ഇന്നത്തെ ചന്ദ്രികയുടെയും മുന്‍പേജ് വാര്‍ത്തകളാണ് ഇമേജായി കൊടുത്തിരിക്കുന്നത്)