ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണം: കെ.ടി ജലീല്‍

കോസര്‍കോട്: മാര്‍ക്ക് ദാന വിവാദം ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രത്യാരോപണവുമായി മന്ത്രി കെ.ടി ജലീല്‍. കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെമകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേതാവിന്റെ മകന്‍ എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്ത് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടി. ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നേതാവ് ആരാണെന്ന് പേരെടുത്തു പറയാതെയായിരുന്നു ജലീലിന്റെ പ്രസ്താവന.

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ ഡല്‍ഹിയില്‍ ലോബിയിങ് നടത്തി. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണം.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നത്. ഒരാള്‍ക്ക് മാത്രമല്ല നിരവധി പേര്‍ക്ക് മോഡറേഷന്‍ നല്‍കി. മോഡറേഷന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്നുപറയണം. അദാലത്തില്‍ മോഡറേഷന്‍ തീരുമാനിച്ചിട്ടില്ല. മോഡറേഷന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റിലാണ്. പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജറാക്കിയിട്ടില്ല.ഈ ഗിമ്മിക്കുകള്‍ കൊണ്ടൊന്നും ഇടത്പക്ഷത്തിന്റെ വിജയം തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് യു.ഡി.എഫ് കരുതേണ്ടെന്നും കെ.ടി ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Top