മലപ്പുറം: മുസ്ലിം ലീഗ്-സിപിഐഎം സഖ്യം അസാധ്യമെന്ന് കെ ടി ജലീല്‍ എംഎല്‍എ. മുസ്ലിം ലീഗ് കോണ്‍ഗ്രസില്‍ നിന്ന് ഭിന്നമായി പല നിലപാടുകളും എടുത്തിട്ടുണ്ട്. അത് ഇടതുപക്ഷ നിലപാടുകളുമായി ഒത്തുവരുന്നു എന്നതുകൊണ്ട് സ്വാഗതം ചെയ്യുന്നതാണ്. അതിനെ രാഷ്ട്രീയ സഖ്യമായിട്ടോ അല്ലെങ്കില്‍ സഖ്യത്തിന്റെ സൂചനയായിട്ടോ കണേണ്ടതില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുക, അവരെ മുന്നണിയില്‍ കൊണ്ടുവരിക എന്നത് സിപിഐഎം നേതാക്കളുടെ പരിപാടിയാണെന്ന് കരുതുന്നില്ലെന്നും കെ ടി ജലീല്‍ റിപ്പോര്‍ട്ടര്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിലും മുസ്ലിം ലീഗ് പ്രതികരിക്കുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തി. അവര്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ആണ് രാമക്ഷേത്രം പണിതതെന്ന വാര്‍ത്തകളും ലേഖനങ്ങളും എഡിറ്റോറിയലും പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ചന്ദ്രിക പത്രത്തില്‍ കണ്ടില്ല. ആരെയാണ് മുസ്ലിംലീഗും ചന്ദ്രികയും ഭയക്കുന്നത്. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നിലനില്‍ക്കുന്നുവെന്നത് മൂലമാണോ പ്രതികരിക്കാത്തത്. ഇതില്‍ വിശദീകരണം തരേണ്ടത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.
മുസ്ലിം ലീഗിനെ ഒരു പ്രൈവറ്റ് കമ്പനി എന്ന നിലയിലല്ല കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ സംഘടനയായിട്ടാണ് കൊണ്ടുപോകേണ്ടത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാന്‍ ഒരാളും ജനറല്‍ മാനേജര്‍ മറ്റൊരാളും എന്ന നിലയില്‍ അല്ല കൊണ്ടുപോകേണ്ടതെന്ന് 2006 മുതല്‍ താന്‍ പറയുന്നതാണ്. ലീഗില്‍ നിന്ന് തന്നെ പുറത്താക്കുന്നതും ഇത്തരമൊരു സിസ്റ്റത്തിനെതിരെ ശക്തമായി സംസാരിച്ചത് കൊണ്ടാണ്. മുസ്ലിം ലീഗ് ഒരു പ്രൈവറ്റ് കമ്പനിയുടെ രീതിയിലേക്ക് മാറുകയാണ്. ഈ ആക്ഷേപം ലീഗിലെ പലര്‍ക്കുമുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.
ലീഗില്‍ ഒരു വിഭാഗം ഒറ്റപ്പെട്ട് നില്‍ക്കുന്നു. മുഈന്‍ അലി തങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം വൈകി എന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പൊന്നാനിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വലിയ സാധ്യതയുണ്ട്. എന്നാല്‍ താന്‍ മത്സരിക്കില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. പൊതു സ്ഥാനാര്‍ത്ഥി വരുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.