കോണ്‍ഗ്രസ് എന്ത് ചെയ്താലും അതിന് റാന്‍ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി: കെ ടി ജലീല്‍

മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സമസ്ത രംഗത്തെത്തിയതിനോട് പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ. കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിന്റെ മൗനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ കൂടുതല്‍ കാവിയോടടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്ത് ചെയ്താലും അതിന് റാന്‍ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകര്‍ത്തത് പോലെ കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മധുരയിലെ ഈദ്ഗാഹ് മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബിജെപി നേതാക്കള്‍ക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനല്‍കുമെന്നും ജലീല്‍ ആരോപിച്ചു.

കമ്മ്യൂണിസ്റ്റുകാരുടെ ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യെച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കില്‍ എന്ന് ആരെങ്കിലും കരുതിപ്പോയാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്തും കോണ്‍ഗ്രസ്സിന്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധര്‍മ്മമാണ് ‘സുപ്രഭാതം’ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമര്‍ശനം കോണ്‍ഗ്രസ്സിന്റെ കണ്ണ് തുറപ്പിക്കുമെങ്കില്‍ രാജ്യവും കോണ്‍ഗ്രസ്സും രക്ഷപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം രംഗത്തെത്തിയിരുന്നു. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!’ എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം. ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീലിന്റെ പോസ്റ്റ്. ‘ചന്ദ്രിക’ പറയേണ്ടത് പറയാതിരുന്നപ്പോള്‍ ആ ദൗത്യം ‘സുപ്രഭാതം’ നിര്‍വ്വഹിച്ചുവെന്നാണ് ജലീല്‍ കുറിച്ചത്.

 

Top