മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം ‘കള്ളനും പോലീസും’ കളി?; വിമര്‍ശനവുമായി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം ‘കള്ളനും പോലീസും’ കളിയായിരുന്നെന്നാണ് ജലീലിന്റെ വിമര്‍ശനം.ഒരുകാലത്ത് കേരളത്തില്‍ മുഴുവന്‍ പടര്‍ന്ന് പന്തലിച്ച പാര്‍ട്ടിയായിരുന്നു മുസ്ലിംലീഗ്. തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് മുഹമ്മദ് കണ്ണ് ഏറെക്കാലം ലീഗ് എം എല്‍ എ ആയത്. മണ്ഡലം മാറിയപ്പോള്‍ കോണ്‍ഗ്രസ്സ് ലീഗിന് കഴക്കൂട്ടം കൊടുത്തു. കൂടെ ഒരു റിബലിനെയും കോണ്‍ഗ്രസ്സ് സമ്മാനിച്ചു. അങ്ങിനെ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ലീഗിന്റെ എം എ നിഷാദ്, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് കോണ്‍ഗ്രസ്സ് റിബല്‍ വാഹിദ് എം എല്‍ എ ആയി.

തിരുവനന്തപുരം ജില്ലയില്‍ ലീഗിന്റെ അക്കൗണ്ട് അതോടെ എന്നന്നേക്കുമായി കോണ്‍ഗ്രസ്സ് പൂട്ടി. പിന്നീടിതുവരെ തലസ്ഥാനത്ത് ലീഗിനൊരു സീറ്റ് മല്‍സരിക്കാന്‍ കിട്ടിയിട്ടില്ല. തിരുവനന്തപുരത്തെ കഴക്കൂട്ടം സീറ്റ് മുതല്‍ ലീഗിന് നഷ്ടമായ എല്ലാ സീറ്റുകളുടെയും പിന്നില്‍ കോണ്‍ഗ്രസ് ബുദ്ധിയായിരുന്നെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടി.

ഒരു പൂച്ചക്കുട്ടിപോലും അറിയാതെ കൊരമ്പയിലും സമദാനിയും ഒരേസമയം വര്‍ഷങ്ങളോളം രാജ്യസഭയില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. ആ ചരിത്രം ലീഗ് മറന്നോ? നേതൃത്വം അണികളുടെ ആത്മവിശ്വാസം തകര്‍ത്ത് കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് പറഞ്ഞ് നില്‍ക്കുമ്പോള്‍ ലീഗിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പില്‍ ആ ‘സിദ്ധൗഷധം’ ലീഗണികള്‍ പ്രയോഗിച്ചാല്‍ ‘ചത്തകുതിര’യുടെ മുന്നില്‍ കോണ്‍ഗ്രസ് എക്കാലവും കൈകൂപ്പി നില്‍ക്കും.

Top