ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്, പരീക്ഷകളെ ബാധിക്കില്ലെന്ന് നേതാക്കൾ

പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. അതേസമയം ബന്ദ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന  സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നതെത്. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഡാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം  കെ.എസ്.യു നടത്തിയ മാർച്ചിനെതിരെയാണ് പൊലീസ് മർദ്ദനമുണ്ടായത്.  സിദ്ധാർത്ഥനെ കൊന്നത് എസ്.എഫ്.ഐ’ എന്ന മുദ്രാവാക്യം ഉയർത്തി, എസ്.എഫ്.ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ പൊലീസ് കെ എസ് യു പ്രവർത്തകർക്കെതിരെ ലാത്തി ചാർജ്ജ് നടത്തുകയായിരുന്നു.

Top