എസ്.എഫ്.ഐയെ മാധ്യമങ്ങള്‍ വേട്ടയാടുമ്പോള്‍ പ്രതിരോധം തീര്‍ത്ത് മാധ്യമ പ്രവര്‍ത്തകരും രംഗത്ത്. എസ്.എഫ്.ഐ കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട കൊടിയ പീഡനം ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്ത്തകന് എസ്. ജീവന് കുമാര്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
പൂര്‍ണ്ണരൂപം ചുവടെ :-
നിങ്ങളില്‍ എത്ര പേര് ജൂലിയസ് ഫെര്‍ണാണ്ടസ് എന്ന പേര് കേട്ടിട്ടുണ്ടാവും എന്നെനിക്കറിയില്ല. മാധ്യമങ്ങളിലെവിടെയും കാര്യമായി പരാമര്‍ശിക്കാത്ത ഒരു പേരാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജൂലിയസ് ഫെര്‍ണാണ്ടസ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ചരിത്രം എഴുതുമ്പോള്‍ ചോര കൊണ്ട് എഴുതിയ ഒരാധ്യായത്തിന്റെ പേരാണത്.
82കളുടെ തുടക്കത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ പതിയെ ഇടത് രാഷ്ട്രീയം വേരുകള്‍ ആഴ്ത്തുന്ന കാലത്താണ് ജൂലിയസ് ഫെര്‍ണാഡസ് എന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ കാലുകള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അറുത്ത് മാറ്റുന്നത്. സ്പെന്‍സര്‍ ജംഗ്ഷന് സമീപത്തെ ഗേറ്റിന് മുന്നില്‍ വെച്ചാണ് മത്സ്യതൊഴിലാളി കുടുംബാഗമായ ജൂലിയസ് ആക്രമിക്കപെടുന്നത്. മഴുവും, സൈക്കിളിന്റെ ക്രാങ്ക് ഉപയാഗിച്ച് പ്രത്യേകമായി നിര്‍മ്മിച്ചെടുത്ത ഒരായുധവും വെച്ചുളള ആക്രമണത്തില്‍ ഇടത്കാല് മുട്ടിന് മുകളില്‍ വെച്ച് അറുത്തുമാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജൂലിയസ് മരിക്കും എന്ന് ഉറപ്പായിരുന്നു. ആശുപത്രിയിലെത്തിയ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാട്ടായിക്കോണം ശ്രീധര്‍ അടിയന്തിരമായി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഇഎംഎസുമായി ബന്ധപ്പെട്ടു. റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയിലെ ഒരാശുപത്രിയില്‍ മൈക്രോവാസ്കുലര്‍ സര്‍ജറി ചെയ്യാന്‍ സൗകര്യം ഉണ്ടെന്ന് ഡോക്ടര്‍മാരില്‍ ആരോ വിവരം നല്‍കിയത് അനുസരിച്ചാണ് കാട്ടായിക്കോണം ട്രങ്ക് കോള്‍ വഴി ഇംഎംഎസുമായി ബന്ധപ്പെട്ടത്.
പിന്നീട് കാര്യങ്ങള്‍ ശരവേഗത്തിലാണ് നീങ്ങിയത്. ജൂലിയസിന്റെ ജീവന് വീണ്ടെടുക്കാന്‍ തിരുവനന്തപുരത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ പണപിരിവ് നടത്തി. ഒറ്റ ദിവസം കൊണ്ട് ചികില്‍സക്ക് ആവശ്യമായ തുക കണ്ടെത്തി. മോസ്ക്കോയിലെ വിദഗ്ദ ചികില്‍സ ജൂലിയസിന് തുണയായി. പിന്നീട് ഏറെ കാലം ജീവിച്ച ജൂലിയസ് ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒരു വിളിപാട് അകലെ എസ്.എഫ്.ഐ അതിക്രമത്തിനെതിരെ ഉണ്ണാവ്രതസമരം ഇരിക്കുന്ന ഖദര്‍ധാരികള്‍ക്ക് ഇങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നെന്ന് എത്ര പേര്‍ക്ക് അറിയാം ?
കെ.എസ്.യുകാര്‍ യൂണിവേഴ്സിറ്റി കോളേജിലെ ഹരിയെ ഓര്‍ക്കുന്നുണ്ടോ ? കെ.എസ്.യുകാരുടെ കഠാരമുനയില്‍ വൃക്ക നഷ്ടപ്പെട്ട എസ്.എഫ്.ഐയുടെ പഴയ തീപൊരി പ്രാസംഗികന് ഹരിയെ… കെ.എസ്.യു നടത്തിയ യൂണിവേഴ്സിറ്റി മാര്‍ച്ച് കണ്ടുകൊണ്ടു നിന്ന ഹരിയെ കുത്തിവീഴ്ത്തിയത് അന്നത്തെ കെ.എസ്.യു നേതാവായിരുന്ന ചെമ്പഴന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിയുടെ ഒരു വൃക്ക ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. സമാധാനത്തിന്റെ സന്ദേശവാഹകരായ ഗാന്ധി ശിഷ്യരുടെ കൊലകത്തിയില്‍ വൃക്ക നഷ്ടപ്പെട്ട ഹരി ഇന്നും ജീവിച്ചിരിപ്പുണ്ട്. അതിക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സ്മാരകമായി… ജീവിതത്തിന്റെ നിറങ്ങള്‍ ഹരിയുടെ ജീവിതത്തിന് അന്യമാക്കിയവര്‍ ഇന്ന് യൂണിവേഴ്സിറ്റിയുടെ മട്ടുപ്പാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു….
ശിശുക്ഷേമ സമിതിയുടെ ഇപ്പോഴത്തെ സെക്രട്ടറിയും പഴയ എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എസ്.പി ദീപക് 16 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ കിടന്നിട്ടുണ്ട്. എന്തിനെന്ന് അറിയുമോ? എസ്.എഫ്.ഐയുടെ പാനലിനെതിരെ മല്‍സരിച്ച കെ.എസ്.യുവിന്റെ വൈസ് ചെയര്മാന് സ്ഥാനാര്‍ത്ഥിയെ പരസ്യമായി അപമാനിച്ച കെ.എസ്.യു ക്രിമിനലിനെ തടഞ്ഞതിന്.
1992 ലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ വൈസ് ചെയര്മാന് സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധുവിനെ വിദ്യാര്‍ത്ഥികളോട് വോട്ട് ചോദിച്ച് കൊണ്ടിരിക്കെ കെ.എസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വലിയതുറയിലെ മോസസ് ഏര്‍പ്പാട് ചെയ്ത ഉല്യാസ് എന്നൊരു ഗുണ്ട കയറിപിടിച്ചു. വെറുതെ കയറി പിടിച്ചതല്ല, ഹീറോ പേനയില്‍ നിന്ന് മഷി കൈയ്യില്‍ പുരട്ടി പെണ്‍കുട്ടിയുടെ നിതംബത്തില്‍ പിടിച്ചു. ആയിരകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പൊട്ടികരഞ്ഞ സിന്ധുവിന്റെ മാനത്തിന് പകരം ചോദിക്കാന്‍ ഒരു കെ.എസ്.യുക്കാരനേയും കണ്ടില്ല. സുരക്ഷക്ക് ഏര്‍പ്പാട് ചെയ്ത ഗുണ്ടയെ ക്യാമ്പസില്‍ നിന്ന് രക്ഷിക്കുന്ന വ്യഗ്രതയിലായിരുന്നു അവര്‍.
കെ.എസ്.യു വനിതാനേതാവിനെ അപമാനിച്ചവന്റെ കരണം തീര്‍ത്ത് പൊട്ടിച്ചതിന് എസ്.എഫ്.ഐ നേതാവ് ആയിരുന്ന ദീപക്കിന് കോണ്‍ഗ്രസുകാര്‍ ശിക്ഷ വിധിച്ചത് സംഭവത്തിന്റെ 13 ദിവസമാണ്. പേട്ട ജംഗ്ഷനില്‍ വെച്ച് ഇരുമ്പ് പെപ്പ് കൊണ്ട് തല തല്ലി കീറി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ മരണത്തിനും ജീവിതത്തിനും ഇടയിലെ 16 ദിവസങ്ങള്‍. ഒടുവില്‍ ദീപക് ജീവിതത്തിലേക്ക് മടങ്ങിയെത്തി. അതേ കെ.എസ്.യു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ മഞ്ഞും മഴയും കൊളളുന്നു..!
യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യുക്കാര്‍ക്ക് സംരക്ഷണ കവചം ഒരുക്കിയിരുന്ന വലിയ തുറയിലെ മോസസും, വെട്ടുകാട് ജോണിയേയും, കുന്നുകുഴി രവിയേയും, മണ്ണെണ ജോസഫിനേയും ഇന്ന് ആരും ഓര്‍ക്കുന്നില്ല. അവര്‍ക്ക് മുന്നില്‍ ഇന്ന് ശിവരഞ്ജിത്തും, നസീമും മാത്രമേ ഉളളു. മറവികളുടെ ഭൂതകാലകാല കുളിരിന് മുകളിലേക്ക് കരിമ്പടം വാരിപുതച്ച് കെഎസ്.യു നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സുഖസുഷ്പ്തിയിലാണ്… അവര്‍ ഉറങ്ങട്ടെ…
എസ്.എഫ്.ഐ രൂപീകരിച്ചതിന്റെ 25-ാം വാര്‍ഷിക ദിനത്തിലാണ് ഐ.പി ബിനുവിനെ യൂണിവേഴ്സിറ്റി കോളേജില്‍ വെച്ച് കുത്തികൊലപെടുത്താന്‍ ഗുണ്ടുകാട്ടെ കുപ്രസിദ്ധമായ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമെത്തുന്നത്. എട്ടിലേറെ കുത്ത് കിടിയിട്ടും ആയുസിന്റെ ബലം കൊണ്ട് ബിനു ഇന്നും ജീവിച്ചിരിക്കുന്നു
സിജു ശങ്കറും, ശക്തിയും,പപ്പനും ഒക്കെ നിയന്ത്രിച്ചിരുന്ന എം.ജി കോളേജിന് മുന്നിലൂടെ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന ബസിന് പോലും കടന്ന് പോകാന്‍ കഴിയാത്ത കാലം ഉണ്ടായിരുന്നു. പരുത്തിപാറയില്‍ വെച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നത് നിത്യസംഭവം ആയിരുന്നു. അതേ എ.ബി.വി.പികാരും ഇന്ന് യൂണിവേഴ്സിറ്റി കോളേജിനെ നന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട്
വെറുതേ ചുവന്നതല്ല യൂണിവേഴ്സിറ്റി കോളേജ് ലഹരി മരുന്ന് സംഘങ്ങളെ തുരത്തിയും, കെ.എസ്.യുവിന്റെ അതിക്രമങ്ങളെ നേരിട്ടും ഒക്കെയാണ് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജില്‍ വളര്‍ന്നത്. സംഘര്‍ഷഭരിതമായ ഒട്ടനവധി വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് ഹൃദയത്തില്‍ കൂടൊരുക്കിയ ക്ഷുഭിതയൗവനങ്ങളുടെ സ്വന്തം കലാലായത്തില്‍ നിന്ന് എസ്.എഫ്.ഐയെ അത്രയെളുപ്പം ഒന്നും പിഴുതെറിയാനാവില്ല. വെറുതേ ചുവന്നതല്ല യൂണിവേഴ്സിറ്റി കോളേജ്. എസ്.എഫ്.ഐയെ വിമര്‍ശിക്കുന്നവര്‍ ചരിത്രം അറിയണം.