കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി ; ഭരണപക്ഷ സംഘടനകള്‍ സമരത്തിലേക്ക്‌

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും. മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണം എന്നവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍, സിഐടിയു അനിശ്ചിതകാല ഉപരോധസമരം തുടങ്ങി.

പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെ.എസ്.ആര്‍.ടി.സിയില്‍ വിതരണം ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകള്‍ക്ക് പോലും നിവര്‍ത്തി ഇല്ലാതെ വലയുകയാണ്. തുടര്‍ച്ചായി രണ്ടാം മാസമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത്. ഇതോടെ ശക്തമായ പ്രതിഷേധവുമായാണ് സിഐടിയു രംഗത്തെത്തിയിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് ഭവന്റെ എല്ലാ ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ച് ജീവനക്കാരെ കയറ്റിവിടാതെ മാനേജ്‌മെന്റിനാണ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം എന്ന് പറയുമ്പോഴും ഗതാഗത മന്ത്രിക്കെതിരെയും ഭരണപക്ഷ സംഘടന വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഐഎന്‍ടിയുസിയും ബിഎംഎസും ഒരാഴ്ചയായി സമരത്തിലാണ്. ശമ്പളം കിട്ടാത്ത മനോവിഷമത്തില്‍ പാപ്പനംകോട് ഒരു ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ 15 കോടി രൂപയും ദിവസവരുമാനവും കൊണ്ടാണ് 15 ദിവസത്തെ ശമ്പളം നല്‍കിയത്. ബാക്കി ശമ്പളം നല്‍കാന്‍ 40 കോടി രൂപയെങ്കിലും വേണം.

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ശമ്പളം വിതരണം നടക്കില്ലെന്ന് ഗതാഗത മന്ത്രി ശശീന്ദ്രന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഈ ആവശ്യത്തോട് ധനവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. 28-ാം തീയതിയോടെ ബാക്കി ശമ്പളം നല്‍കുമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Top