തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി

കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്.

കോഴിക്കോട് -ബംഗലൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി ബംഗ്ലൂരുവിൽ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകൾക്കിടയിൽ ഒട്ടിച്ച നിലയിൽ ഡ്രൈവർ ബസ് പാർക്ക് ചെയ്തത് പോയത്. രാവിലെ എത്തിയ ജീവനക്കാർ ഇത് കണ്ട് അന്തംവിട്ടു. പിന്നാലെ ബസ് പുറത്തിറക്കാനുളള പലപരീക്ഷണങ്ങളായി. ടയറിൻറെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാൻ ചിലർ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. മറ്റു ചില നിർദ്ദേശങ്ങളും ഉയർന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാൽ പലരും പിൻമാറി. ഒടുവിൽ തൂണുകളിൽ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കം വിജയിച്ചു. വെഹിക്കിൾ സൂപ്പർവൈസർ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. അതേ സമയം, ബസ് കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Top