എം പാനൽ ജീവനക്കാരെ തിരിച്ചെടുത്തിട്ടും കെഎസ്ആർടിസി സർവ്വീസുകൾക്കു മുടക്കം തന്നെ

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഇന്ന് 277 സര്‍വീസുകളാണ് റദ്ദാക്കിയത്. തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ് സാരമായി ബാധിച്ചത്.

തെക്കന്‍ മേഖലയില്‍ 130ഉം മധ്യമേഖലയില്‍ 114ഉം സര്‍വീസുകളാണ് മുടങ്ങിയത്. വടക്കന്‍ മേഖലയില്‍ 33 സര്‍വീസുകളും മുടങ്ങി. തിരുവനന്തപുരത്ത് 47 സര്‍വീസുകളും മുടങ്ങി. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും ചിലര്‍ ജോലിക്കെത്താഞ്ഞതാണ് ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ ഇടയാക്കിയത്. തിരിച്ചെടുത്തുള്ള ഉത്തരവ് നല്‍കാത്തത്തിലും ആനുകൂല്യങ്ങള്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവര്‍ വിട്ടുനിന്നത്.

പിഎസ്‌സി പട്ടികയില്‍ നിന്ന് എംപാനല്‍ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിക്ക് കയറിയില്ല. അഞ്ച് വര്‍ഷം സര്‍വീസുള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന തീരുമാനവും തിരിച്ചടിയായി.

Top