വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യം; കെ.എസ്.ആർ.ടി.സി നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: പണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസർക്കാരിനും, പൊതു മേഖല എണ്ണ കമ്പനികൾക്കും കേസിൽ സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. എതിർ കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നല്കിയ അപേക്ഷയിൽ ഇന്ന് കോടതി തിരുമാനം കൈകൊള്ളും.

ജസ്റ്റിസ് പമിഡിഘണ്ടം അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിലനിർണ്ണയ വിഷയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ആർബിട്രേഷൻ നടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിപണി വിലയേക്കാളും കൂടുതൽ തുക കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വിപണി വിലയ്ക്ക് പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ നൽകാത്തത് ഭരണഘടന വിരുദ്ധമാണെന്നാണ് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ദീപക് പ്രകാശിന്റെ വാദം. എന്നാൽ അധിക വില ഈടാക്കുന്നവരിൽ നിന്ന് എന്തിന് ഡീസൽ വാങ്ങണമെന്ന് കോടതി ചോദിച്ചിരുന്നു. മറ്റ് എണ്ണകമ്പനികളിൽ നിന്ന് ഡീസൽ വാങ്ങിക്കൂടെ എന്ന് കോടതി ആരാഞ്ഞു. ബൾക്ക് പർച്ചേസർമാർക്ക് എല്ലാവരും ഉയർന്ന തുകയാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

Top