കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പെന്‍ഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5,6 തീയതികളിലും എംപ്‌ളോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുമ്പോഴും കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷനുള്ള തുക നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.

പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. അതിനിടെയാണ് ഈ പ്രതിസന്ധി.

Top