സീറ്റില്‍ ഒപ്പമിരുന്നു; സഹയാത്രികയുടെ പരാതിയില്‍ വികലാംഗനെ കസ്റ്റഡിയില്‍ എടുത്തു

കായംകുളം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ ഒപ്പം ഇരുന്നതിന് സഹയാത്രികനായ വികലാംഗനെതിരെ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പോലീസ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരി കണ്ടല്ലൂര്‍ സ്വദേശിനിയാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ചങ്ങന്‍കുളങ്ങരയില്‍നിന്ന് കയറിയ യുവാവ് ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. വലത്‌കാലിന് സ്വാധീനം കുറവുള്ള ആളാണ് മനുപ്രസാദ്. ഇയാള്‍ സീറ്റില്‍ ഇരുന്നത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയര്‍ക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട്, ഭര്‍ത്താവിനെ വിളിച്ച് വിവരം പറയുകയും ഇയാള്‍ കായംകുളം സ്റ്റാന്‍ഡില്‍ എത്തുകയും ചെയ്തു. ആ സമയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് പോയിരുന്നു. തുടര്‍ന്ന് യുവതി കായംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ഹരിപ്പാട്ട് സ്റ്റാന്‍ഡില്‍ ബസ് തടഞ്ഞ് ഹൈവേ പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ച് യുവാവിനെ വിട്ടയക്കുകയും ചെയ്തു. യുവതിയോടും ചൊവ്വാഴ്ച സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല. യുവാവിനെ കസ്റ്റഡിയില്‍ എടുത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.

Top