കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ല, ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയും: കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കാനുള്ള വഴി വൈകാതെ തെളിയുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാരുടെ ശമ്പളം ഒരുമിച്ച് നല്‍കാനുള്ള മാര്‍ഗമുണ്ടാക്കണമെന്നാണ്. കെഎസ്ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെങ്കിലും കൃത്യമായ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ അവകാശപ്പെട്ടു. ആലുവ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ വേണം. ഇന്ന് 7,000 ബസുകള്‍ മാത്രമാണുള്ളത്. കെഎസ്ആര്‍ടിസിയും സ്വകാര്യബസും തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ഈ മത്സരം കാരണം ഇപ്പോള്‍ രണ്ടും ഇല്ലാതായി. താന്‍ കെഎസ്ആര്‍ടിസിയുടെ മാത്രം മന്ത്രിയല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ഗതാഗത വകുപ്പില്‍ ഒരു ഫയലും അഞ്ച് ദിവസത്തില്‍ കൂടുതല്‍ പിടിച്ചുവെക്കാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ ഫയലില്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപത്തെ കുറച്ചിലായി കാണേണ്ടതില്ല. സ്വകാര്യ നിക്ഷേപകര്‍ വന്നാലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടുകയുള്ളൂവെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു

Top