തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാനും ധാരണയായി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇപ്പോൾ അവസാനിക്കുന്നത്. കെഎസ്ആർടിസിയിൽ ഇപ്പോൾ 1300ഓളം ജീവനക്കാർ അവധിയിലാണ്. സ്ഥിരജീവനക്കാരിൽ എണ്ണൂറോളം പേർ അവധിയിലുണ്ട്. നാനൂറോളം പേരാണ് അപകടത്തില്‍പ്പെട്ട് അവധിയെടുത്തിരിക്കുന്നത്.
പുതുതായി എത്തിയ കണ്ടക്ടർമാരിൽ 100 പേര്‍ ദീർഘകാല അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. അതിനിടെ സ്ഥിരംജീവനക്കാർ അവധിയെടുക്കുന്ന പതിവുമുണ്ട്. അവരുടെ ഒഴിവിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്.