എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചു വിടല്‍; നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം

കൊച്ചി: കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഇപ്പോള്‍ സര്‍വീസില്‍ ഉള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

നിര്‍ദേശമനുസരിച്ച് 1565 എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടേണ്ടി വരും. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 30-നുള്ളില്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

2455 വേക്കന്‍സികളില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണമെന്നും നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നും തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

അതേസമയം, വീണ്ടും കെഎസ്ആര്‍ടിസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സര്‍വീസുകള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.

Top