ജീവനക്കാര്‍ക്കായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ ക്ലിനിക്ക് സജ്ജമാക്കി കെഎസ്ആര്‍ടിസി. കഠിനമായ ജോലി സാഹചര്യങ്ങള്‍ക്കിടയിലുള്ള ജീവനക്കാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കലെങ്കിലുംആരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

കെഎസ്ആടിസിയില്‍ വിവിധആരോഗ്യ പ്രശ്‌നങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് സിഎംഡി ബിജു പ്രഭാകര്‍, ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിനായി പദ്ധതി ആവിഷ്‌കരിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്.

വര്‍ക്ക്‌ഷോപ്പില്‍ കെഎസ്ആര്‍ടിസി തന്നെയാണ് ബസിനെ രൂപമാറ്റം വരുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നിര്‍മിച്ചത്. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്നതിലധികം സൗകര്യങ്ങള്‍ ഉള്ള മൊബൈല്‍ ക്ലിനിക്കില്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ എന്നിവരുണ്ടാകും. 30 ലധികം പരിശോധനകള്‍ക്കുള്ള സംവിധാനവുമുണ്ടാകും.

 

Top