കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പൂര്‍ണമായും രാഷ്ട്രീയക്കാരെ ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രൊഫഷണലുകള്‍ മാത്രം ബോര്‍ഡില്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയ നേതാക്കളെക്കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് എണ്ണം കൂട്ടി. ഇപ്പോള്‍ ഉള്ള പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ എട്ടു പേര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളായിരുന്നു. ഇവരെ ഒഴിവാക്കി പ്രൊഫഷണലുകള്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സുശീല്‍ കുമാര്‍ ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു.

നഷ്ടം നികത്താന്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ തുടങ്ങുകയാണ്. എട്ട് പെട്രോള്‍ പമ്പുകള്‍ ആഗസ്റ്റ് 15ന് മുന്‍പ് തുടങ്ങും. ബസുകളില്‍ പ്രകൃതിവാതക ഇന്ധനമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇപ്പോള്‍ തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ വ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Top