കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് തുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുണ്ട്. ഇന്ന് ഗതാഗത മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാൻ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.

സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസവും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും ഇന്ന് തുടക്കമാകും.

23 ബസുകളാണ് സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഓടുക. 50 ബസുകളാണ് ഓർഡർ ചെയ്തതെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകൾ എത്തും. കൂടുതൽ ബസുകളെത്തുന്ന മുറയ്ക്ക്, ജൻറം ബസുകൾ പിൻവലിക്കാനാണ് തീരുമാനം.

നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേസ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്‌.

 

Top