മിന്നല്‍പണിമുടക്ക് നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

തിരുവനന്തപുരം: മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിക്ക് സര്‍ക്കാര്‍. റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ കളക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കും.

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. പല പരാതികളിലായി ഇതിനകം ആറ് കേസുകള്‍ കെഎസ്ആടിസി ജീവനക്കാര്‍ക്കെതിരെ തമ്പാനൂര്‍ ,ഫോര്‍ട്ട് സ്റ്റേഷനുകളില്‍ എടുത്തിട്ടുണ്ട്. ഗതാഗതസ്തംഭനത്തിനിടെ കുഴഞ്ഞുവീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്.

ബസ്സുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. മിന്നല്‍ പണിമുടക്ക് തെറ്റെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിന്‌ശേഷമാകും ജീവനക്കാര്‍ക്കെതിരായ നടപടി.അന്വേഷണച്ചുമതലയുള്ള കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി.

Top