കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന് തുടക്കം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 55 കെഎസ്ആര്‍ടിസി ഡിപ്പോകളിലാണ് തപാല്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതില്‍ 15 കൗണ്ടറുകള്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് പുറത്ത് ബംഗളൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. കേരളത്തിന് അകത്തും പുറത്തുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ വഴിയാണ് കൊറിയര്‍ കൈമാറുന്നത്. ചുരുങ്ങിയത് 30 ശതമാനം എങ്കിലും വിലക്കുറവില്‍ സേവനം കെഎസ്ആര്‍ടിസി സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.\

അടുത്ത ഘട്ടത്തില്‍ മുഴുവന്‍ ഡിപ്പോകളിലും 24 മണിക്കൂറും സീവനം ആരംഭിക്കാനും ഡോര്‍ ഡെലിവറി നടപ്പിലാക്കാനുമുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി ഭാവിയില്‍ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ഡിപ്പോകള്‍ ഇല്ലാതെ സ്ഥലങ്ങളില്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൗണ്ടറുകള്‍ തുറക്കാനും ആലോചനയുണ്ട്.

 

Top