കെഎസ്ആർടിസി ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം: 2 പേരുടെ നില ഗുരുതരം

തൃശൂർ: കേച്ചേരി പാലത്തിനു മുകളിൽ കെഎസ്ആർടിസി വോൾവോ ബസും, ചരക്കു ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവർ, ക്ലീനർ എന്നിവരുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവർ മധുര സ്വദേശി പാണ്ടി മകൻ മുത്തു (35), ക്ലീനർ മധുര സ്വദേശി കറുപ്പ് സാമി മകൻ അരുൺ (24), ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി റാഷിദ് ( 45 ),  കണ്ടക്ടർ കോഴിക്കോട് സ്വദേശിനി ഷിജിനി (39), ബസിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40), അബ്ദുൽ ബാസിക് (35) എന്നിവരെ മുളകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശേരിയിൽനിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ, എതിരേ കുന്നംകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കു ലോറി  കൂട്ടിയിടിക്കുക യായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു.

ബസിലുള്ള യാത്രക്കാർക്ക് നിസാര പരുക്കാണുള്ളത്.

Top