ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 12 പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടില്‍ ആന്റണിയുടെ മകന്‍ ജവഹര്‍ ആന്റണി (41) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.

കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ ജവഹര്‍ ഓടിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജവഹര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അല്‍ഫോണ്‍സ(35) മക്കളായ എ ജെ നന്ദന്‍ (12), എ ജെ നളന്‍(10) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഒന്‍പതുപേര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട കാര്‍ നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസ്സില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ പിന്നില്‍ വന്ന വര്‍ക്കല സ്വദേശി ലക്ഷ്മി നാരായണന്‍ പോറ്റിയുടെ കാറിലും ഇടിച്ചു. ജവഹര്‍ ആന്റണി യുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top