ഡൽഹി : കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതയില്‍ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മുൻവിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കെ എസ് ആര്‍ ടി സിയ്ക്കായി ഹർജി നൽകിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നടന്ന കുട്ടികള്‍ വിനോദ സഞ്ചാരത്തിനായി പോയിരുന്ന സ്വകാര്യ ബസും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒമ്പത് പേരായിരുന്നു മരിച്ചത്. ഇതിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവായത്.