കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെ വിമർശിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. 400 ട്രോളര്‍ നിര്‍മിക്കുമെന്ന് വിവരമുള്ള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോയെന്നാണ് മന്ത്രി ചോദിച്ചത്. ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണമെന്നും കരാറിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ആരോട് ചോദിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്ത് എത്തി. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണെന്നും കരാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമാണ് ചെന്നിത്തല ആരോപിച്ചത്.
“കേരളത്തില്‍ കടലിനെ വില്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭയില്‍ വച്ച് തീരുമാനിച്ച് ഉത്തരവിറക്കി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമായിരുന്നു.” ചെന്നിത്തല പറഞ്ഞു.