വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യം ആലോചനയിലില്ലെന്ന് കെഎസ്ഇബി

kseb

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെഎസ്ഇബി. അന്തര്‍ സംസ്ഥാന പ്രസരണ നിരക്കിലെ വര്‍ധന, ബോര്‍ഡിന്റെ വരവുചെലവ് അന്തരം, സര്‍ ചാര്‍ജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി അറിയിച്ചു.

അന്തര്‍ സംസ്ഥാന പ്രസരണനിരക്കിലെ വര്‍ധനയ്ക്കെതിരെ നിയമനടപടികള്‍ക്ക് കേരളത്തിന് അവസരമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പായിട്ടില്ല. താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവര്‍ഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ല്‍ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാര്‍ച്ച് വരെയാണ് ബാധകം. ഇതില്‍ എന്തെങ്കിലും മാറ്റംവരുത്തണമെങ്കില്‍ കെഎസ്ഇബി കമീഷന് അപേക്ഷ സമര്‍പ്പിക്കണം.

ഇത്തരത്തില്‍ ഒരു അപേക്ഷയും കെഎസ്ഇബി നല്‍കിയിട്ടില്ല. വരവു-ചെലവ് വ്യത്യാസം കണക്കാക്കുന്നതും ഇവ തമ്മിലുള്ള അന്തരം എത്രയെന്ന് തിട്ടപ്പെടുത്തി അംഗീകരിക്കുന്നതും താരിഫ് പരിഷ്‌കരണ നടപടികള്‍ക്ക് അനുബന്ധമായാണ്. നിലവിലെ ബഹുവര്‍ഷ താരിഫ് 2022 മാര്‍ച്ച് വരെ ആയതിനാല്‍ ഇതിനുള്ള പ്രാഥമിക നടപടി പോലും കമീഷന്‍ ആരംഭിച്ചിട്ടില്ല.

അധിക ബാധ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തേക്ക് സര്‍ ചാര്‍ജ് ഈടാക്കുന്നത്. സെപ്തംബര്‍ വരെയുള്ള അധിക ബാധ്യതയുടെ കണക്ക് കെഎസ്ഇബി കമീഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍, കോവിഡ് മഹാമാരി ദുരിതത്തിലാക്കിയ ജനങ്ങളില്‍നിന്ന് സര്‍ ചാര്‍ജ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം.

Top