നദികളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി ; പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ

idukki dam

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന്റെ അളവിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടില്ല.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 2349.44 അടിയാണ് ജലനിരപ്പ്. 45.39 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2401.14 അടിയായിരുന്നു ജലനിരപ്പ്. 98.37 ശതമാനം വെള്ളമുണ്ടായിരുന്നു.

പമ്പയില്‍ ഇപ്പോള്‍ 972.65 മീറ്ററാണ് ജലനിരപ്പ്. 43.72 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം 985.55 മീറ്ററായിരുന്നു ജലനിരപ്പ്. 95.64 ശതമാനം വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ വെള്ളം കഴിഞ്ഞ വര്‍ഷം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.

കക്കി ആനത്തോട് അണക്കെട്ടുകളില്‍ 963.42 മീറ്ററാണ് ജലനിരപ്പ്. 48.30 ശതമാനം വെള്ളമുണ്ട്. 981.09 മീറ്ററായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസത്തെ ജലനിരപ്പ്. ഷോളയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 59.06 ശതമാനം വെള്ളമുണ്ട്. 805.28 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം 811.68 മീറ്ററായിരുന്നു ജലനിരപ്പ്.

ഇടമലയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 102 ശതമാനം വെള്ളമുണ്ടായിരുന്നു. 169.75 മീറ്ററായിരുന്നു ജലനിരപ്പ്. ഇന്ന് 150.58 മീറ്ററാണ് ജലനിരപ്പ്. എന്നാല്‍ 55.13 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

മലബാര്‍ മേഖലയില്‍ കുറ്റ്യാടി, ബാണാസുരസാഗര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളിലെ ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് ഇപ്പോള്‍. കുറ്റ്യാടിയില്‍ 756.94 മീറ്ററാണ് ജലനിരപ്പ്. 92.86 ശതമാനം വെള്ളമുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 90.99 ശതമാനം വെള്ളമാണ് ഉള്ളത്. 774.05 മീറ്ററാണ് ജലനിരപ്പ്. 96.54 ശതമാനം വെള്ളമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. 775 മീറ്ററായിരുന്നു അന്ന് ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ഇപ്പോള്‍ 50.94 ശതമാനം വെള്ളമുണ്ട്. 415.45 മീറ്ററാണ് ജലനിരപ്പ്.

Top