വൈദ്യുതിനിരക്ക് വര്‍ധന രണ്ടുദിവസത്തിനുള്ളില്‍; എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനവിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക് വര്‍ധന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്.

കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.

മാസങ്ങള്‍ക്കുമുമ്പുതന്നെ നിരക്കുവര്‍ധന തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം പ്രഖ്യാപനം നീട്ടി. നേരത്തേ നിശ്ചയിച്ചതില്‍ തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ കമ്മിഷന് നിര്‍ദേശം നല്‍കി. രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച് നിരക്ക് പരിഷ്‌കരിക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയേ ഇപ്പോള്‍ പ്രഖ്യാപിക്കൂ.

മണ്‍സൂണ്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് നിരക്കുവര്‍ധനയ്ക്കു പിന്നാലെ ലോഡ് ഷെഡിങ്ങിനും സാധ്യതയുണ്ട്. പ്രതീക്ഷിച്ച മഴ ഇനിയും കിട്ടിയിട്ടില്ല. അണക്കെട്ടുകളില്‍ വെള്ളം കുറവാണ്. 15-ന് ബോര്‍ഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ യോഗം ചേരും.

Top