കൊവിഡ്19; ആവറേജ് ബില്ലിംഗ് രീതിയുമായി കെഎസ്ഇബി

കോഴിക്കോട്: കൊവിഡ്19 മൂലമുള്ള സംസ്ഥാനത്തെ നിലവിലെ അവസ്ഥ പരിഗണിച്ച് ആവറേജ് ബില്ലിംഗ് രീതിയുമായി കെഎസ്ഇബി. കഴിഞ്ഞ മൂന്ന് ബില്‍ തുകയുടെ ആവറേജ് തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക. ബില്ലുകളില്‍ സര്‍ ചാര്‍ജോ പലിശയോ ഈടാക്കില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള വ്യക്തമാക്കി. കെഎസ്ഇബി അടുത്തമാസം നാല് വരെ മീറ്റര്‍ റീഡിംഗ്, ബില്ലിംഗ് തുടങ്ങിയ നടപടികള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാലാണ് അടുത്ത ബില്‍ തുക നിശ്ചയിക്കാന്‍ ആവറേജ് ബില്ലിംഗ് രീതി കെഎസ്ഇബി സ്വീകരിക്കുന്നത്.

ഓരോ ഉപഭോക്താക്കളുടേയും തൊട്ടുമുമ്പത്തെ മൂന്ന് ബില്‍ തുകയുടെ ശരാശരിയാണ് അടുത്ത ബില്ലായി രേഖപ്പെടുത്തുക. മാസതോറും പണമടക്കുന്നവര്‍ക്കും ഇതേ രീതിയില്‍ തന്നെ ബില്‍ തുക കണക്കാക്കും. ആവറേജ് ബില്ലില്‍ വരുന്ന വ്യത്യാസം ഇനിയുള്ള മീറ്റര്‍ റീഡിംഗ് അനുസരിച്ച് പരിഹരിക്കും. ആവറേജ് ബില്ലിംഗ് രീതിയോട് ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവരുടെ മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തി ബില്‍ നല്‍കാനുമാണ് കെഎസ്ഇബി തീരുമാനം.

ഇളവ് കഴിഞ്ഞുള്ള ബില്ലില്‍ യാതൊരുവിധ അധിക തുകയും ഈടാക്കില്ല. കൊവിഡ് കാലത്ത് വൈദ്യുതി തടസം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫീല്‍ഡ് തൊഴിലാളികള്‍ 24 മണിക്കൂറും രംഗത്തുണ്ട്. കൊവിഡ് വ്യാപനം ഉള്ള ജില്ലകളെ സഹായിക്കാനായി 50 കോടി രൂപ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

Top